Hero Image

രാഷ്ട്രപതി ദൗപതി മുർമുവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി കേരളം; ബില്ലുകൾക്ക് അനുമതി വൈകിപ്പിക്കുന്നു എന്ന് ആരോപണം

രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് കേരളം. നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് കാരണം കൂടാതെ അനുമതി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

സംസ്ഥാനത്തിന്റ നിയമ നിർമാണ അവകാശത്തെ തടസപ്പെടുത്തുന്ന വിധത്തിലുള്ള ഇടപെടൽ ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉന്നയിക്കാനാണ് ഇത്തരത്തിലുള്ള നീക്കം കേരളം നടത്തുന്നത്.

ഹർജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എതിർകക്ഷിയാണ്.

ചില ബില്ലുകൾ രാഷ്ട്രപതിയുടെ പക്കലുണ്ടെന്നും ബില്ലുകളിൽ ഉചിത സമയത്ത് അംഗീകാരം നൽകി മടക്കി ലഭിക്കുന്നില്ലെന്നും പറഞ്ഞ കേരളം ബില്ലുകളിൽ ഒരു തീരുമാനം സമയബന്ധിതമായി ഉണ്ടാകേണ്ടതാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേരളം വിശദമായ നിയമോപദേശത്തിനുശേഷമാണ് രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ ഗവർണർ ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഏഴു ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയക്കുകയും ലോകായുക്ത ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തിരുന്നു.

ഇതിൽ 4 ബില്ലുകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. രണ്ടു ബില്ലുകളിൽ ഇനിയും തീരുമാനം വരാനുണ്ട്. എന്തുകൊണ്ടാണ് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചത് എന്ന് അറിയില്ലെന്നും ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടി. ഗവർണർക്ക് സർവകലാശാലകളിൽ ചാൻസിലർ പദവി ഒഴിവാക്കാനും വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കാനും ഗവർണറെ ഒഴിവാക്കി സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണലിനെ സർക്കാറിന് നിയമിക്കാനും നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം അനുവദിച്ച് മിൽമയുടെ ഭരണം പിടിക്കാനുമുള്ള നാല് ബില്ലുകൾക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.

READ ON APP